അബൂബക്കർ ഇസ്ലാം സ്വീകരിച്ച വിവരം ഖുറൈശികൾ അറിഞ്ഞു. അബൂബക്കറിനെ എങ്ങനെയെങ്കിലും അവരുടെ പ്രപിതാക്കളുടെ മതത്തിലേക്ക് തന്നെ തിരിച്ചുകൊണ്ടുവരണം. അവസാനം അവർ ഒരു പോംവഴി കണ്ടെത്തി. അബൂബക്കറിൻ്റെ ഉറ്റ സുഹൃത്താണ് ത്വൽഹ. ത്വൽഹ പറഞ്ഞാൽ അബൂബക്കർ വഴങ്ങും.
ത്വൽഹ അബൂബക്കറിനെ സമീപിപ്പിച്ചു. "
ലാത്തയെയും ഉസ്സയെയും ആരാധിക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു."
അപ്പോൾ സിദ്ധീഖ് പറഞ്ഞു,
"ലാത്തയും ഉസ്സയും ആരാണ്?"
തൽഹ പറഞ്ഞു:
"ദൈവത്തിന്റെ പുത്രിമാർ."
അബൂബക്കർ തിരിച്ചുചോദിച്ചു:
"ആരാണ് അവരുടെ മാതാവ്?"
ആ ചോദ്യം ഒരു ഇടിമുഴക്കം പോലെ തൽഹയുടെ മനസ്സിൽ തുളച്ചുകയറി.
ത്വൽഹ തൻ്റെ ദൈവങ്ങളോട് ഈ ചോദ്യം ചോദിച്ചു. ഉത്തരത്തിനായി ത്വൽഹ കുറേനേരം കാത്തിരുന്നു.
പക്ഷേ ഉത്തരം മാത്രം ലഭിച്ചില്ല.
ഉടനെ ത്വൽഹ അബൂബക്കറിനോട് പറഞ്ഞു,
''ഓ അബൂബക്കർ,
ഞാൻ ബൈഅത്ത് ചെയ്യുന്നു. നിങ്ങളുടെ ഇരു കൈകൾ നീട്ടിയാലും." രണ്ട് സാക്ഷ്യങ്ങൾ ഉച്ചരിച്ച് ത്വൽഹ ഇസ്‌ലാമിൻ്റെ ശാദ്വല തീരത്തേക്ക് കടന്നുവന്നു.
ദരിദ്രരെയും ദുർബലരെയും സഹായിക്കലും അടിമകളെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കലുമായിരുന്നു അബൂബക്കർ സിദ്ധീഖ് (റ) വിൻ്റെ പ്രധാന ഹോബി.
ഒരിക്കൽ പിതാവ് അബൂബക്കർ സിദ്ധീഖ് (റ) വിനോട് പറഞ്ഞു,
“എന്റെ മകനേ, നീ ഈ പണം നാട്ടിലെ പ്രമാണിമാർക്കായി ചെലവഴിച്ചാൽ അവർ നിന്നെ സംരക്ഷിക്കും."
സിദ്ധീഖിൻ്റെ മറുപടി ഇപ്രകാരമായിരുന്നു,
“എന്റെ പിതാവേ, ഞാൻ അല്ലാഹുവിന് വേണ്ടി മാത്രമാണ് ചെലവഴിക്കുന്നത്.” ഈ സംഭവത്തെ സ്മരിച്ച് കൊണ്ട് സർവ്വശക്തനായ അല്ലാഹുവിൽ നിന്ന് വെളിപാട് വരെ ഇറങ്ങുകയുണ്ടായി.
തന്റെ മകൾ ആയിശക്കെതിരെ മുനാഫിഖുകൾ അപവാദ പ്രചാരണങ്ങൾ നടത്തി. ഇല്ലാകഥകൾ മെനഞ്ഞുണ്ടാക്കി. അക്കൂട്ടത്തിൽ മിസ്ത്വഹുമുണ്ടായിരുന്നു. അബൂബക്കർ സിദ്ധീഖ് (റ) വിൻ്റെ ചെലവ് കൊണ്ടായിരുന്നു മിസ്ത്വഹ് തൻ്റെ ജീവിതം തള്ളിനീക്കിയിരുന്നത്. ഉടനെത്തന്നെ സിദ്ധീഖ് (റ) മിസ്ത്വഹിൽ നിന്ന് തൻ്റെ ദാനധർമ്മങ്ങൾ തടയാൻ തീരുമാനിച്ചു. ഉടനെ അല്ലാഹുവിൽ നിന്ന് വെളിപാട് ഇറങ്ങുകയുണ്ടായി,
"وَلَا يَأْتَلِ أُولُو الْفَضْلِ مِنكُمْ وَالسَّعَةِ أَن يُؤْتُوا أُولِي الْقُرْبَىٰ وَالْمَسَاكِينَ وَالْمُهَاجِرِينَ فِي سَبِيلِ اللَّهِ ۖ وَلْيَعْفُوا وَلْيَصْفَحُوا ۗ أَلَا تُحِبُّونَ أَن يَغْفِرَ اللَّهُ لَكُمْ ۗ وَاللَّهُ غَفُورٌ رَّحِيمٌ
"നിങ്ങളില്‍ മഹത്ത്വവും സാമ്പത്തിക ശേഷിയുമുള്ളവര്‍, കുടുംബക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ദൈവമാര്‍ഗത്തില്‍ എല്ലാം വെടിഞ്ഞ് നാടുവിടുന്നവര്‍ക്കും ഒന്നും ദാനം ചെയ്കയില്ലെന്ന് ശപഥം ചെയ്യരുത്. മാപ്പരുളുകയും വിട്ടുവീഴ്ച ചെയ്യുകയുമാണു വേണ്ടത്. അല്ലാഹു പൊറുത്തു തരുന്നത് നിങ്ങളിഷ്ടപ്പെടുകയില്ലേ? അവന്‍ ഏറെ പൊറുക്കുന്നവനും കരുണാമയനുമത്രേ"
ഈ സൂക്തം ഇറങ്ങിയതോടെ അബൂബക്കർ സിദ്ധീഖ് (റ) തൻ്റെ തീരുമാനത്തിൽ നിന്ന് പിന്തിരിയുകയുണ്ടായി.
വിശ്വാസത്യാഗം ഏറ്റുപറഞ്ഞ് ഇസ്‌ലാമിന്റെ ബാധ്യതകളെ തുരങ്കം വെച്ചുകൊണ്ട് വിശ്വാസത്യാഗികൾ ഇറങ്ങിയപ്പോൾ അവരുമായി ഏറ്റുമുട്ടേണ്ടതില്ലെന്നായിരുന്നു മിക്ക സ്വഹാബികളുടേയും അഭിപ്രായം. ഉമർ ബിൻ ഖത്താബ് (റ) വരെ അക്കൂട്ടത്തിലുണ്ടായിരുന്നു.
മതത്യാഗത്തിന്റെ തരംഗത്തിന് മുസ്‌ലിംകളുടെ ശക്തിയേക്കാൾ ശക്തവുമായിരുന്നു. പക്ഷെ, ഹൃദയലോലനായ അബൂബക്കർ ഒരു വിട്ടുവീഴ്ചക്കും തെയ്യാറായിരുന്നില്ല.അവരുമായി ശക്തമായിത്തന്നെ പോരാടി വിജയം വരിച്ചു.
ഇതേക്കുറിച്ച് പണ്ഡിതന്മാർ പിന്നീട് പറയുകയുണ്ടായി,
"അബൂബക്കർ ഇല്ലായിരുന്നുവെങ്കിൽ നമ്മുടെ കയ്യിൽ ഇപ്പോൾ ഉള്ള മതം മുഹമ്മദ് നബി(സ) കൊണ്ടുവന്ന മതം അല്ലാതെ മറ്റൊന്നാകുമായിരുന്നു."
പ്രവാചകൻ ഇസ്ലാമതവുമായി കടന്നുവന്നപ്പോൾ സംശയം കൂടാതെ പ്രവാചകരെ വിശ്വസിക്കുകയും ഏവരും പ്രവാചകനെ ബഹികരിച്ചപ്പോഴും അവിടത്തെ നിഴൽപോലെ കൂടെ നിന്നത് അബൂബക്കർ സിദ്ധീഖ് (റ) ആയിരുന്നു.
അബൂബക്കർ ഒരു സമുദായമായിരുന്നു. അബൂബക്കറിൻ്റെ ഈമാൻ ഒരു തുലാസിലും മറ്റുള്ളവരുടെ ഈമാൻ മറ്റു തുലാസിലും തൂക്കിയാൽ അബൂബക്കറിൻ്റെ ഈമാനിൻ്റെ കനം കൂടൂമെന്ന് പരിശുദ്ധ റസൂൽ.
ഗുഹയിലെയും ഹിജ്റയിലെയും കൂട്ടുകാരാ…
അങ്ങയുടെ മേൽ അല്ലാഹുവിൻ്റെ തൃപ്തി വർഷിക്കട്ടെ.
അങ്ങായിരുന്നുവല്ലോ പ്രവാചകരുടെ പിൻഗാമി.
0 അഭിപ്രായങ്ങള്‍